അഗ്നിപഥ് പദ്ധതി: ഒരാള്‍ക്ക് പകരം നാല് പേര്‍ക്ക് അവസരം ലഭിക്കുന്നതെന്ന് നേവി ചീഫ് അഡ്മിറല്‍

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് പ്രകാരം സൈന്യത്തില്‍ ചേരുന്ന യുവാക്കളുടെ കഴിവിനെയും പരിശീലനത്തെയും യാതൊരു തരത്തിലും ബാധിക്കില്ലെന്ന് നേവി ചീഫ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ പറഞ്ഞു. ഒരാള്‍ക്കു പകരം നാലു പേര്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

‘നിലവിലെ രീതി അനുസരിച്ച്, സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് 20 ആഴ്ച പരിശീലനം നല്‍കുന്നുണ്ട്. കപ്പലില്‍ രണ്ടോ നാലോ ആഴ്ചത്തെ പരിശീലനമാണ് നല്‍കുന്നത്. തുടര്‍ന്ന് നാല്-അഞ്ച് മാസത്തെ ഫങ്ഷണല്‍ യോഗ്യതാ കോഴ്സില്‍ പങ്കെടുക്കുകയും അതിനു ശേഷം കപ്പലുകളിലോ അന്തര്‍വാഹിനികളിലോ ഓപ്പറേഷന്‍ യൂണിറ്റിലോ വിന്യസിക്കുകയും ചെയ്യുന്നു. അപ്പോളാണ് ജോലി പഠിക്കുന്നത്. ഈ മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഇവര്‍ക്ക് ചുരുങ്ങിയത് ആറ് വര്‍ഷത്തിന് ശേഷമാണ് സംഭവിക്കുന്നത്. സൈന്യത്തില്‍ ചേരുന്ന ഒരു അഗ്‌നിവീര്‍ 20-ന് പകരം 16 ആഴ്ചത്തെ അടിസ്ഥാന പരിശീലനത്തിന് വിധേയനാകും. ചില അപ്രസക്തവും അനാവശ്യവുമായ പരിശീലന ഭാഗങ്ങള്‍ ഞങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അടിസ്ഥാന പരിശീലനങ്ങള്‍നടത്തിയവരെ ജോലിയില്‍ വിന്യസിക്കുകയും ചെയ്യും. അതിനുശേഷം അടുത്ത നാല് വര്‍ഷത്തേക്ക് അവര്‍ സേനയുടെ ഭാഗമാകും. നാല് വര്‍ഷങ്ങള്‍ക്കു ശേഷം അഗ്‌നിവീറുകളുടെ കരിയര്‍ അവസരങ്ങള്‍ വിശാലമാകുകയാണ് ചെയ്യുകയെന്നും ആര്‍ ഹരികുമാര്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് അല്ലെങ്കില്‍ സിആര്‍പിഎഫ് മാത്രമല്ല, എല്ലാ അനുബന്ധ മേഖലകളും അവര്‍ക്കായി തുറന്നിരിക്കും. സാങ്കേതിക പരിജ്ഞാനം ഉള്ളവര്‍ക്ക് റേഡിയോ ഓപ്പറേറ്റര്‍മാര്‍, ലോജിസ്റ്റിഷ്യന്‍മാര്‍, എയര്‍ക്രാഫ്റ്റ് ഹാന്‍ഡ്ലര്‍മാര്‍, മെക്കാനിക്സ് തുടങ്ങിയവ ജോലികള്‍ ചെയ്യാന്‍ കഴിയും. തൊഴില്‍ സുരക്ഷയെക്കുറിച്ചുള്ള പൊതു സമൂഹത്തിന്റെ ഭയത്തെക്കുറിച്ചും ഹരികുമാര്‍ സംസാരിച്ചു. അഗ്‌നിപഥ് സ്‌കീം അനുസരിച്ച് ആളുകള്‍ക്ക് 17.5 വയസു മുതല്‍ സൈന്യത്തില്‍ തേരാം. 22-ാം വയസില്‍ പോകാം. എന്നാല്‍ അവര്‍ക്ക് തുടരാനുള്ള ഓപ്ഷനുമുണ്ട്. നിലവില്‍, എന്റോള്‍ ചെയ്ത നാവികര്‍ക്കും സൈനികര്‍ക്കും ആ ഓപ്ഷനില്ല. അവര്‍ 15 മുതല്‍ 20 വര്‍ഷം വരെ ആ ജോലി ചെയ്യണം. സാധാരണഗതിയില്‍, ഞങ്ങള്‍ ഒരു വര്‍ഷത്തില്‍ 5,000 മുതല്‍ 6,000 വരെ യുവാക്കളെയാണ് റിക്രൂട്ട് ചെയ്യുന്നത്. അഗ്‌നിപഥ് സ്‌കീം നിലവില്‍ വരുമ്പോള്‍, പ്രതിവര്‍ഷം 18,000 മുതല്‍ 20,000 വരെ റിക്രൂട്ട്‌മെന്റുകള്‍ ഉണ്ടാകും. അതായത്, നിലവിലെ റിക്രൂട്ട്‌മെന്റിന്റെ നാലിരട്ടി. ഒരാള്‍ക്ക് പകരം നാല് പേര്‍ക്ക് സൈന്യത്തില്‍ ചേരാം. അവസരങ്ങള്‍ കൂടുതലായിരിക്കും’- നേവി ചീഫ് അഡ്മിറല്‍ കൂട്ടിച്ചേര്‍ത്തു.