മുന്നറിയിപ്പെന്ന നിലയിൽ നൽകിയ നോട്ടീസ് പുലിവാലായി; എസ്എച്ച്ഒക്കെതിരെ നടപടിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയ എസ്എച്ച്ഒക്കെതിരെ നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. മുന്നറിയിപ്പെന്ന നിലയിൽ നൽകിയ നോട്ടീസ് പുലിവാലായപ്പോഴാണ് സർക്കാർ മുഖം രക്ഷിക്കാൻ വേണ്ടി ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. നോട്ടീസ് അനവസരത്തിലുള്ളതും സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എസ്എച്ച്ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയതെന്നും അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയിൽ ഡിജിപി മാറ്റിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാജ്യത്ത് വലിയ തോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിതെന്നും ഈ സാഹചര്യത്തിൽ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. അതുകൊണ്ടാണ്, വിവരം ശ്രദ്ധയിൽ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രിുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദമാക്കുന്നുണ്ട്.

എസ്എച്ച്ഒയുടെ സർക്കുലറിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച എസ്എച്ചഒയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.