ഒന്നാം പിണറായി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പായില്ല; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒന്നാം പിണറായി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പായില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ട് പൊള്ളയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായി സർക്കാർ നൽകിയ 600 വാഗ്ദാനങ്ങളിൽ 100 പോലും നടപ്പാക്കിയില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം ഉന്നയിക്കുന്നത്. സർക്കാരിന്റെ വാഗ്ദാന വിഷയത്തിൽ വിഷയത്തിൽ പരസ്യ സംവാദത്തിന് തയ്യാറാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

അതേസമയം, സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരം ബഫർ സോണായി പ്രഖ്യാപിച്ചുള്ള സുപ്രിംകോടതി ഉത്തരവിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കേരളത്തിൽ 24 ഓളം വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളുമുണ്ട്. ഈ സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലെ വികസനത്തെയും ഉപജീവനമാർഗങ്ങളെയും ബാധിക്കുന്നതാണ് കോടതി ഉത്തരവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ 20ഓളം പട്ടണങ്ങളെയും ഒരുലക്ഷത്തോളം ഗ്രാമങ്ങളെയും ബാധിക്കുന്ന ഗൗരവ വിഷയമാണിത്. വനങ്ങൾക്ക് ചുറ്റും 1 കിമീ പരിസ്ഥിതി ലോല മേഖലയായി നൽകിയാൽ ഏകദേശം 2.5 ലക്ഷം ഏക്കർ മനുഷ്യ വാസ കേന്ദ്രങ്ങളിൽ വികസനം സാധ്യമാകില്ല. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. ക്വാറികളെ സംരക്ഷിക്കാൻ മാത്രമാണിപ്പോൾ സർക്കാരിന് ഇക്കാര്യത്തിൽ താത്പര്യമെന്നും ക്വാറി ഉടമകളുടെ താത്പര്യം മാനിച്ചാൽ കർഷകർ തഴയപ്പെടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.