വിദ്വേഷ പ്രസംഗ കേസ്; പി സി ജോർജിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകില്ല

കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകില്ല. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമേ പോലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങൂ. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. പി.സി.ജോർജിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. തിങ്കളാഴ്ച്ച ഹൈക്കോടതിയിൽ പി സി ജോർജ് ഹർജി സമർപ്പിക്കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസാണെന്നുമായിരുന്നു പി സി ജോർജിന്റെ വാദം. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തത്.

അതേസമയം, പി സി ജോർജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാൻ കാരണമായ പ്രസംഗം നേരിട്ട് കാണാനാണ് കോടതിയുടെ തീരുമാനം. സൈബർ പോലീസിന് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാനാണ് സൈബർ പോലീസിന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം നിർദ്ദേശിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ഈ പ്രസംഗം കാണാൻ സൗകര്യമൊരുക്കണമെന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 2 കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.