ഗൂഢാലോചന കേസ്: ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴി

കോട്ടയം: ഗൂഢാലോചന കേസില്‍ അന്വേഷണസംഘം നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവലിന്റെ മൊഴിയെടുത്തു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍, ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴി നല്‍കി.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. തെളിവുകള്‍ നശിപ്പിക്കുന്നതിനായി ദിലീപിന്റെ അഭിഭാഷകന്‍ മുംബൈയില്‍ പോയതിന് തെളിവുണ്ടെന്നും, മുംബൈ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ദിലീപിന്റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചത് തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്ബ് ദിലീപ് വാട്‌സാപ്പ് ചാറ്റുകള്‍ നശിപ്പിച്ചുവെന്നും അന്വേഷണ സംഘം വിശദീകരിച്ചു.