ആദ്യം സ്പാം അക്കൗണ്ടുകളുടെ തെളിവ് കാണിക്കൂ; ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടി അതിന്‌ശേഷമെന്ന് ഇലോണ്‍ മസ്‌ക്‌

കലിഫോര്‍ണിയ: ആകെയുള്ള ട്വിറ്റര്‍ അക്കൗണ്ടുകളില്‍ സ്പാം അക്കൗണ്ടുകളുടെ എണ്ണം 5 ശതമാനത്തില്‍ താഴെ എത്തിയെന്ന തെളിവ് കാണിക്കുന്നതു വരെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകില്ലെന്ന് വ്യക്തമാക്കി ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസം ട്വിറ്റര്‍ സിഇഒ, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ 5 ശതമാനത്തില്‍ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകളെന്നു തെളിയിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇക്കാര്യം തെളിയിക്കുന്നതുവരെ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് മസ്‌ക് അറിയിച്ചു.

കുറഞ്ഞത് 20 ശതമാനം അക്കൗണ്ടുകളും സ്പാം ആണെന്ന് മസ്‌ക് പറയുന്നു. സ്പാം, വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കാത്തതിനെ തുടര്‍ന്ന്, ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നു മസ്‌ക് കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

3.67 ലക്ഷം കോടി രൂപയ്ക്ക് (4400 കോടി ഡോളര്‍) ട്വിറ്റര്‍ കമ്പനി പൂര്‍ണമായും ഏറ്റെടുക്കാന്‍ ഏപ്രിലിലാണ് മസ്‌ക് കരാറില്‍ ഒപ്പുവച്ചത്. ഏറ്റെടുക്കുന്നതോടെ ഓഹരി വിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും. ഒരു ഓഹരിക്ക് 54.20 ഡോളര്‍ (4,148 രൂപ) നല്‍കിയാണ് ഏറ്റെടുക്കല്‍.