മരിയുപോളിലെ തിയേറ്റര്‍ ആക്രമിച്ച് റഷ്യ; അഭയം തേടിയ 600 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

കീവ്: യുക്രൈനിനെതിരെ വീണ്ടും യുദ്ധം കടുപ്പിച്ച് റഷ്യ. മരിയുപോളിലെ തിയേറ്ററിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ അഭയം തേടിയിരുന്ന 600 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 300 ആളുകള്‍ മരിച്ചുവെന്നായിരുന്നു ഉക്രൈന്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ 600ന് അടുത്ത് ആളുകള്‍ കൊല്ലപ്പെട്ടതിന്റെ തെളിവുകളുമായി അസോസിയേറ്റഡ് പ്രസ്(എ.പി) റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ആക്രമണം നടക്കുമ്പോള്‍ തിയേറ്ററിനു പുറത്തുണ്ടായിരുന്ന അടുക്കളയില്‍ 100 പേര്‍ ഉണ്ടായിരുന്നതായും ഇവരാരും രക്ഷപ്പെട്ടില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ആക്രമണം നടക്കുമ്‌ബോള്‍ 1000 ആളുകളെങ്കിലും കെട്ടിടത്തിന്റെ ഉള്ളിലുണ്ടാകുമെന്ന് കരുതുന്നു. 200 പേരെങ്കിലും സാഹസികമായി രക്ഷപ്പെട്ടിട്ടുണ്ടാകും. 60 വര്‍ഷത്തിലേറെയായി മരിയുപോളിന്റെ ഹൃദയഭാഗത്ത് നിലനിന്നിരുന്ന മനോഹരമായ തിയേറ്റര്‍ ക്ഷണം നേരം കൊണ്ടാണ് റഷ്യ തകര്‍ത്തത്.

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇതുവരെ യുക്രൈനില്‍ 200 കുട്ടികളും, 3,238 സാധാരണ ജനങ്ങളും മരിച്ചതായി യുഎന്‍ മനുഷ്യ അവകാശ ഓഫീസ് കണക്കാകുന്നു.