പി ടി തോമസിനൊപ്പം നിന്ന തൃക്കാക്കര തന്നെയും കൈവിടില്ലെന്നാണ് പ്രതീക്ഷ; പി ടിയുടെ നിലപാട് തുടരുമെന്ന് ഉമാ തോമസ്

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട് പി ടി തോമസിന്റെ ഭാര്യ ഉമ തോമസ്. പി ടി തോമസിനൊപ്പം നിന്ന തൃക്കാക്കര തന്നെയും കൈവിടില്ലെന്നാണ് പ്രതീക്ഷയെന്ന് ഉമ തോമസ് അറിയിച്ചു. തന്നെ തെരഞ്ഞെടുത്ത ഹൈക്കമാൻഡിന് ഉമ നന്ദി അറിയിക്കുകയും ചെയ്തു.

പാവപ്പെട്ടവരെ കിടപ്പാടങ്ങളിൽ നിന്നും കുടിയിറക്കുന്ന സിൽവർലൈനെതിരെ പ്രബുദ്ധരായ തൃക്കാക്കരയിലെ ജനങ്ങൾ വോട്ടു ചെയ്യും. കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളെപ്പോലും വലിച്ചിഴയ്ക്കുന്നവർക്കെതിരെ ജനം തിരിയും. മാദ്ധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കമിട്ടു.

എൽഡിഎഫിനെ 100 സീറ്റ് കടക്കാൻ താൻ അനുവദിക്കില്ല. തൃക്കാക്കരയിൽ കോൺഗ്രസ് വോട്ടുകൾ ചോരില്ല. മുതിർന്ന നേതാക്കളെ നേരിൽ കാണും. വയലാർ രവിയുമായി ഫോണിൽ സംസാരിച്ചു. നിലപാടുകളുടെ രാജകുമാരനായി കരുതുന്ന പി ടി തോമസിന് പാർട്ടി നൽകിയ അംഗീകാരമാണ് തന്റെ സ്ഥാനാർഥിത്വം. പി ടി തോമസിന്റെ നിലപാടുകൾ താൻ തുടരും. പി ടി പകുതിയ്ക്ക് വച്ച വികസന പ്രവർത്തനങ്ങൾ താൻ പൂർത്തിയാക്കും. കെ വി തോമസും ഡൊമനിക് പ്രസന്റേഷനും അടക്കമുള്ളവർ തനിക്കെതിരായി ഒരിക്കലും പ്രവർത്തിക്കില്ലെന്നും അത്രയ്ക്ക് ആത്മബന്ധം അവർക്കെല്ലാം തന്റെ കുടുംബത്തോടുണ്ടെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.