കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കണം; ജുഡീഷ്യല്‍ സംവിധാനം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘കോടതികളിലെ ഒഴിവുകള്‍ നികത്തും. കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കണം. കോടതി നടപടികളില്‍ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. കോടതി വ്യവഹാരങ്ങള്‍ പ്രാദേശിക ഭാഷകളിലാക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇത് വര്‍ധിപ്പിക്കും’- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അതേസമയം, യോഗത്തില്‍ സര്‍ക്കാരുകള്‍ക്കെതിരെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ‘നിയമപ്രകാരം സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചാല്‍ കോടതിക്ക് ഇടപെടേണ്ടി വരില്ല. ജനങ്ങള്‍ക്ക് കോടതിയിലെത്തേണ്ടി വരില്ല. സര്‍ക്കാര്‍ സംവിധാനം യഥാവിധം പ്രവര്‍ത്തിച്ചാല്‍ കോടതികളുടെ ഭാരം കുറയും. കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ കാലതാമസം വരുത്തുന്നു. സര്‍ക്കാരില്‍ നിന്ന് നീതി കിട്ടാത്തതിനാല്‍ ജനങ്ങള്‍ക്ക് കോടതികളിലേക്ക് എത്തേണ്ടി വരുന്നു. അന്യായമായ അറസ്റ്റും പീഡനവും പോലീസ് ഒഴിവാക്കണം. നിയമനിര്‍മ്മാണ സഭകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണം. നിയമ നിര്‍മ്മാണത്തിലെ അവ്യക്തത കോടതികളുടെ ഭാരം കൂട്ടുകയാണ്. നിസാര വ്യഹവാരങ്ങള്‍ കോടതികളുടെ സമയം കളയുകയാണ്. പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഉപദ്രവത്തിനുള്ള ഉപകരണമാകരുത്’- ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.