ബലാത്സംഗ കേസ്: വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം

കൊച്ചി: ലൈംഗികാരോപണ കേസില്‍ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. നടന്റെ ഫ്‌ളാറ്റും വീടുമടക്കം പോലീസ് നേരത്തെ പരിശോധിച്ചിരുന്നു. വിജയ് ബാബു ദുബായിലാണ് ഉള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നടന്‍ പലവട്ടം ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച് ഈ മാസം ഇരുപത്തിരണ്ടിനാണ് കോഴിക്കോട് സ്വദേശിനിയായ യുവനടി പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനിടയില്‍ ഇരുപത്തിനാലിനാണ് വിജയ് ബാബു ബംഗളൂരു വഴി ദുബായിലേക്ക് കടന്നത്.

അതേസമയം, നടനെതിരെ മീടു ആരോപണവുമായി മറ്റൊരു യുവതിയും ഇന്നലെ വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തി. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടയിലായിരുന്നു മോശം അനുഭവം നേരിടേണ്ടി വന്നതെന്നും അനുവാദമോ ചോദ്യമോ ഇല്ലാതെ തന്നെ ചുംബിക്കാനായി ചുണ്ടിലേക്ക് ചാഞ്ഞുവെന്നുമാണ് യുവതിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നത്.