ആപ്പിളിന് കനത്ത തിരിച്ചടിയായി കോടതി വിധി

ആപ്പിളിന് കനത്ത തിരിച്ചടിയുമായി കോടതി വിധി. ചാര്‍ജറില്ലാതെ ഐ ഫോണ്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി. ബ്രസീലിലെ ഗോയാസ് സംസ്ഥാനത്തില്‍ നിന്നുള്ള റീജിയണല്‍ ജഡ്ജിയാണ് വിധി പറഞ്ഞത്. ഐഫോണ്‍ ബോക്സില്‍ ചാര്‍ജര്‍ ഉള്‍പ്പെടുത്താത്തത് അധിക്ഷേപകരവും നിയമവിരുദ്ധവുമാണെന്ന് ജഡ്ജി വിധിച്ചു.

ആപ്പിളിനെതിരെ പരാതി നല്‍കിയ ഉപഭോക്താവിന് 1,080 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഐഫോണിന്റെ സാധാരണ പ്രവര്‍ത്തനത്തിന് അഡാപ്റ്റര്‍ ആവശ്യമാണ്. ഇവ ഒഴിവാക്കുന്നത് പ്രാദേശിക ഉപഭോക്തൃ നിയമം ലംഘിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.

2020 ലാണ് ഐഫോണുകള്‍ക്കൊപ്പം ചാര്‍ജിങ് അഡാപ്റ്റര്‍, ഹെഡ്സെറ്റ് എന്നിവ നല്‍കേണ്ടെന്ന് കമ്ബനി തീരുമാനിച്ചത്. ഇ-മാലിന്യം കുറയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് തങ്ങളുടെ നീക്കമെന്നായിരുന്നു കമ്ബനിയുടെ വാദം.