തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ അങ്കണവാടികളുടേയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാൻ ഡയറക്ടർ വനിത ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫീസർമാർക്കും സിഡിപിഒമാർക്കും നിർദേശം നൽകി.
നിലവിലെ കെട്ടിടം സുരക്ഷിതമല്ലെങ്കിൽ മറ്റൊരു കെട്ടിടം ഉടൻ കണ്ടെത്തി അവിടേയ്ക്ക് അങ്കണവാടികൾ മാറ്റി പ്രവർത്തിക്കാനും നിർദേശിച്ചിട്ടുണ്ട്. കോട്ടയം വൈക്കത്ത് അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് പരിക്കേറ്റ മൂന്നര വയസുകാരന് കോട്ടയം ഐസിഎച്ചിൽ സൗജന്യ ചികിത്സ ഉറപ്പാക്കും.
ഇതുകൂടാതെ കുട്ടിയ്ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപയും അനുവദിക്കും. അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് മൂന്നര വയസുകാരന് പരിക്കേറ്റ സംഭവത്തിൽ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടുകയും കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ സംഭവത്തിൽ ഉത്തരവാദിയായ ഐസിഡിഎസ് സൂപ്രണ്ടിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസർ, പ്രോഗ്രാം ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസർ എന്നിവരോട് വിശദീകരണം തേടാനും നടപടി സ്വീകരിച്ചു.

