ജോണ്‍ പോളിന് സഹായം ലഭിക്കാന്‍ വൈകിയന്ന ആരോപണം അടിസ്ഥാനരഹിതം: ബി. സന്ധ്യ

തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ജോണ്‍ പോളിന് കട്ടിലില്‍ നിന്ന് വീണപ്പോള്‍ സഹായം കിട്ടാന്‍ വൈകിയെന്ന ജോളി ജോസഫിന്റെ പരാതിയില്‍ വിശദീകരണവുമായി ഫയര്‍ഫോഴ്‌സ് മേധാവി ഡിജിപി ബി സന്ധ്യ രംഗത്ത്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി സന്ധ്യ പറഞ്ഞു.

‘ആരോപണം സംബന്ധിച്ച് ഫയര്‍ ഫോഴ്സ് അന്വേഷിച്ചു. മൂന്ന് മാസത്തിനു മുന്‍പ് നടന്ന സംഭവമാണ്. ആരോപണം ശരിയല്ല. സഹായം ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സിന് കോള്‍ വന്നിട്ടില്ല. തൃക്കാക്കര സ്റ്റേഷനില്‍ ആംബുലന്‍സ് ഇല്ല. ഫയര്‍ ഫോഴ്സ് ആംബുലന്‍സുകള്‍ അപകട സമയത്ത് ഉപയോഗിക്കുന്നതിനുള്ളതാണ്’- സന്ധ്യ വ്യക്തമാക്കി. കട്ടിലില്‍ നിന്ന് വീണ ജോണ്‍ പോളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഫയര്‍ ഫോഴ്‌സിനെയും ബന്ധപ്പെട്ടെങ്കിലും സഹായങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു വെളിപ്പെടുത്തല്‍.