ആരോഗ്യമേഖല സാമ്പത്തികമായി ഏത് തലത്തിൽ നിൽക്കുന്നവർക്കും ആശ്രയിക്കാനാകും വിധം മാറണം; മോഹൻഭാഗവത്

പൂനെ: സാമ്പത്തികമായി ഏത് തലത്തിൽ നിൽക്കുന്നവർക്കും ആശ്രയിക്കാനാകും വിധം ആരോഗ്യമേഖല മാറണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻഭാഗവത് സമൂഹം ആരോഗ്യപരമായും സ്വയംപര്യാപ്തമാവുകയും ശാക്തീകരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൂനെയിലെ മഹാരാഷ്ട്ര ആരോഗ്യ മണ്ഡലിൽ ദാദാ ഗുജാർ മാതാ ബാൽ ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചികിത്സയുടെ ലഭ്യതയും ചെലവും ജനോപകാരപ്രദമാക്കുന്നതിന് ആയുർവേദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു.

ഇപ്പോൾ ചികിത്സ ചെലവേറിയതാണ്. ഈ ചെലവിന്റെ സമ്മർദ്ദം രോഗിക്കും കുടുംബത്തിനും മേൽ പതിക്കുന്നു. ആയുർവേദം രോഗത്തോടൊപ്പം ആരോഗ്യത്തെയും പരിഗണിക്കുന്നു. അതിനാൽ, ആയുർവേദത്തിന്റെ വിവിധ ശാഖകൾക്ക് ശക്തി പകരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി തുടങ്ങി വിവിധ ചികിത്സാ സമ്പ്രദായങ്ങൾ ഒരേ കേന്ദ്രത്തിൽ ലഭ്യമാക്കിയാൽ എളുപ്പത്തിലും താങ്ങാവുന്ന നിരക്കിലും ചികിത്സ നൽകാൻ കഴിയും. ഒരു രാജ്യമെന്ന നിലയിൽ നമ്മൾ ലോകത്തെ ശക്തമാക്കാൻ മികച്ച സംഭാവനകൾ ചെയ്യണം. ആ കഴിവ് നമുക്കുണ്ട്. നമുക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി നിൽക്കാൻ കഴിയും. ഇതിന് രാജ്യത്തോടുള്ള പ്രതിബദ്ധത ജീവിതത്തിന്റെ എല്ലാ അണുവിലും പ്രകടമാക്കാൻ ഒരു പൗരനെന്ന നിലയിൽ ഓരോരുത്തർക്കും സാധ്യമാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.