പോലീസ് സേനയുടെ തലപ്പത്ത് വൻ പരിഷ്കരണങ്ങൾ; ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് മാറ്റം. പരിഷ്‌കരണങ്ങളുടെ ഭാഗമായി ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്പോർട് കമ്മീഷണറെയും തൽസ്ഥാനത്ത് നിന്നും മാറ്റി. സുദേഷ് കുമാറിനെയാണ് പുതിയ ജയിൽ മേധാവിയായി നിയമിച്ചത്.

എസ് ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മീഷണറായും നിയമിച്ചു. ഷെയ്ക്ക് ധർവേസ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവിയായി നിയമിതനായത്. ജയിൽ മേധാവിയായിരുന്നു അദ്ദേഹം. ട്രാൻസ്പോർട് കമ്മീഷണറായിരുന്ന എം ആർ അജിത് കുമാറിന് വിജിലൻസ് മേധാവിയുടെ ചുമതലയും നൽകി.

ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യൽ നീക്കത്തെ തുടർന്നുള്ള പരാതികളാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റാൻ കാരണമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതേസമയം, വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിൻ തച്ചങ്കരി പരാതി നൽകിയിരുന്നു. പ്രമുഖ സ്വർണാഭരണ ശാലയിൽ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നൽകിയെന്ന പരാതിയും വിജിലൻസ് ഡയറക്ടർക്കെതിരെ ഉയർത്തിയിരുന്നു.