പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക്; മെയ് ഏഴിന് പാർട്ടി അംഗത്വം സ്വീകരിക്കും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക്. മെയ് ഏഴിന് അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിക്കുള്ളിലെ അഴിച്ചുപണി ലക്ഷ്യമിട്ടാണ് കോൺഗ്രസ് ദേശീയ നേതൃത്വം നിർണായക നീക്കം നടത്തുന്നത്. അടുത്ത മാസം 13, 14 തീയതികളിൽ ചിന്തൻ ശിബിർ നടക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി പ്രശാന്ത് കിഷോർ രണ്ട് തവണ ചർച്ച നടന്നിരുന്നു. പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങളിൽ രൺദീപ് സിംഗ് സുർജേവാല കോൺഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. നേതാക്കളുടെ അഭിപ്രായങ്ങളാണ് റിപ്പോർട്ടിലുള്ളത്. പ്രശാന്ത് കിഷോറിനെ പാർട്ടി ചുമതലയിൽ നിയോഗിക്കണമെന്ന് എ കെ ആന്റണി വ്യക്തമാക്കിയെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

അതേസമയം, പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങളിലും മുന്നോട്ടുവച്ച ഫോർമുലയിലും മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. 2024 ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രവും പ്രശാന്ത് കിഷോറിന്റെ ഫോർമുലയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ കോൺഗ്രസ് സ്ഥിരം അധ്യക്ഷനോ വൈസ് പ്രസിഡന്റോ ആകണമെന്ന് പ്രശാന്ത് കിഷോർ നിർദേശിച്ചതായാണ് സൂചനകൾ.