ന്യൂഡൽഹി: ചെങ്കോട്ടയിൽ പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരു തേജ് ബഹാദൂറിന്റെ നാനൂറാം ജന്മവാർഷികത്തിലാണ് അദ്ദേഹം ചെങ്കോട്ടയിൽ പ്രസംഗിച്ചത്. സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.
ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകമാകാമാനമുള്ള സുഖത്തെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നത്. ആത്മ നിർഭർ ഭാരതിനെ കുറിച്ച് പറയുമ്പോൾ പോലും ലോകത്തിന്റെ പുരോഗതി ഇന്ത്യ മനസ്സിൽ കാണുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ല. ലോകത്തിന്റെ ക്ഷേമമമാണ് ഇന്ത്യയുടെ ലക്ഷ്യം. പല സാമ്രാജ്യങ്ങളുടെയും അധിനിവേശം ഉണ്ടായപ്പോഴും ഇന്ത്യ ശക്തമായി നിലകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സംസ്‌കാരം എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചരിത്ര പുരുഷൻ അവതരിച്ചിട്ടുണ്ട്. ഗുരുവിന്റെ ആദർശങ്ങളിലാണ് രാജ്യം മുന്നോട്ട് പോകുന്നത്. ഗുരു തേജ് ബഹാദൂറിനെ വധിക്കാൻ ഉത്തരവിട്ടത് ചെങ്കോട്ടയിൽ നിന്നാണ്. പ്രധാനപ്പെട്ട പലതിനും ചെങ്കോട്ട സാക്ഷിയായിട്ടുണ്ട്. ഗുരു നാനാക്ക് ഇന്ത്യയെ പ്രചോദിപ്പിക്കുന്നു. ദുരിതമനുഭവിക്കുന്ന അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് അഭയമായി പൗരത്വ ഭേദഗതി നിയമം മാറി. വലിയ പാരമ്പര്യവും ചരിത്രവും ഉൾക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. അഫ്ഗാനിൽ നിന്ന് ഗുരു ഗ്രന്ഥ സാഹിബ് എത്തിക്കാൻ ഇന്ത്യ എല്ലാ കഴിവും ഉപയോഗിച്ചു. ഔറംഗസേബിന്റെ സ്വേച്ഛാദിപത്യ ചിന്തകൾക്ക് മുന്നിൽ ഗുരു തേജ് ബഹദൂർ പാറ പോലെ നിന്നു. നിരവധി തലകൾ ഔറംഗസേബ് വെട്ടി മാറ്റിയിട്ടും വിശ്വാസത്തെ ഇളക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

