ഐപിഎല്ലില്‍ കൊല്‍ക്കത്ത വീണു; ഡല്‍ഹിക്ക് ജയം

മുംബൈ: 216 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിന് മുന്നില്‍ കൊല്‍ക്കത്ത വീണു. ഡല്‍ഹി കാപിറ്റല്‍സിന്റെ വിജയം 44 റണ്‍സിനായിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് 19.4 ഓവറില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. നായകന്‍ ശ്രേയസ് അയ്യര്‍(54) ശ്രമിച്ചെങ്കിലും പിന്തുണ കൊടുക്കാന്‍ ആളില്ലാതെ പോയി.

കൂറ്റന്‍ സ്‌കോര്‍ പിന്തുടരുമ്‌ബോള്‍ വേണ്ടിയിരുന്ന മികച്ച കൂട്ടുകെട്ടുകളൊന്നും കൊല്‍ക്കത്തന്‍ നിരയില്‍ പിറന്നില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. നിതിഷ് റാണ(30) വെങ്കടേഷ് അയ്യര്‍(18) ആന്‍ഡ്രെ റസല്‍(24) സാം ബില്ലിങ്സ്(15) എന്നിവര്‍ വേഗത്തില്‍ കൂടാരം കയറി. ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കം തന്നെ തകര്‍ത്തപ്പോള്‍ ഡല്‍ഹി കാപ്പിറ്റല്‍സ് ഉയര്‍ത്തിയത് 216 റണ്‍സ് എന്ന വിജയലക്ഷ്യം. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 215 റണ്‍സ് നേടിയത്. ടേസ് നേടിയ കൊല്‍ക്കത്ത ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് നല്‍കിയത്.

93 റണ്‍സിന്റെ മിന്നല്‍ തുടക്കമാണ് ഈ സഖ്യം നല്‍കിയത്. 29 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്സറും അടക്കം 51 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. അതേസമയം ആദ്യ മത്സരം കളിക്കുന്ന ഡേവിഡ് വാര്‍ണറും മോശമാക്കിയില്ല. 45 പന്തുകളില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സറും അടക്കം 61 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. ഇരുവരും ക്രീസില്‍ നിന്നപ്പോള്‍ 8.4 ഓവറില്‍ 93 റണ്‍സ് പിറന്നു. പൃഥ്വി ഷാ പുറത്തായതിന് പിന്നാലെ എത്തിയ നായകന്‍ റിഷബ് പന്തും അടിച്ചുകളിച്ചു. രണ്ട് വീതം സിക്സറും ഫോറും അടക്കം 14 പന്തുകളില്‍ നിന്ന് 27 റണ്‍സാണ് പന്ത് നേടിയത്. പന്തിനെ ഉമേഷ്, റസലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ എത്തിയ ലളിത് യാദവ്, റോവ് മാന്‍ പവല്‍ എന്നില്‍ എളുപ്പത്തില്‍ മടങ്ങിയത് ഡല്‍ഹിയെ പ്രതിരോധത്തിലാക്കിയെങ്കിലും റണ്‍റേറ്റ് താഴാതെ നോക്കി. അവസാന ഓവറുകളില്‍ അക്സര്‍ പട്ടേലും ഷര്‍ദുല്‍ താക്കൂറും ചേര്‍ന്നാണ് ടീം സ്‌കോര്‍ 200 കടത്തിയത്. അക്സര്‍ പട്ടേല്‍ 22 റണ്‍സെടുത്തു. ശര്‍ദുല്‍ താക്കൂര്‍ 29 റണ്‍സും നേടി. പതിനൊന്ന് പന്തുകളില്‍ നിന്ന് മൂന്ന് സിക്സറും ഒരു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ശര്‍ദുല്‍ താക്കൂറിന്റെ ഇന്നിങ്സ്. ഇരുവരെയും പുറത്താക്കാന്‍ കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍ക്കായില്ല. കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരേയ്ന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.