തിരുവനന്തപുരം: സർക്കാർ കത്തിടപാടുകളിലും രേഖകളിലും ആദിവാസി എന്ന പദം ഉപയോഗിക്കുന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച് സംസ്ഥാന സർക്കാർ. ഗോത്ര ജനതയെ ആദിവാസികൾ എന്ന് വിളിച്ച് അപമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അങ്ങനെ വിളിക്കുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
ആദിവാസി എന്ന പദം സാധാരണയായി പൊതുജനങ്ങളും പത്ര മാദ്ധ്യമങ്ങളും മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഹരിജൻ, ഗിരിജൻ എന്നീ പദങ്ങൾ ഭരണഘടനാ വിരുദ്ധമായതിനാൽ അത്തരം പദങ്ങൾക്ക് പകരം എല്ലാ കത്തിടപാടുകളിലും പ്രസിദ്ധീകരണങ്ങളിലും പട്ടികജാതി, പട്ടികവർഗം എന്നീ പദങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറി കമ്മീഷനോട് പറഞ്ഞു.

