തിരുവനന്തപുരം: ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ചീഫ് സെക്രട്ടറി. സംസ്ഥാനത്തെ തന്നെ ഏറ്റവും മോശം വകുപ്പ് ആരോഗ്യ വകുപ്പാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു ആരോഗ്യ വകുപ്പിലെ പ്രവർത്തനങ്ങൾ കാര്യക്ഷമായി നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനതല യോഗത്തിലാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനത്തിൽ ചീഫ് സെക്രട്ടറി അതൃപ്തി രേഖപ്പെടുത്തിയത്. യോഗത്തിൽ ഉന്നയിച്ച കാര്യങ്ങൾ ഉൾപ്പെടുത്തി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ തന്റെ കീഴിലുള്ള വകുപ്പ് മേധാവിമാർക്കും സ്ഥാപനമേധാവികൾക്കും അയച്ച കത്തും പുറത്തു വന്നു.
ഭരണകാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിൽ വകുപ്പിന്റേത് മോശം പ്രകടനമാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. വകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോരിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ അടിയന്തര ശ്രദ്ധകൊടുക്കുന്ന കാര്യത്തിൽ വലിയ വീഴ്ചയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥർ ജോലി കൃത്യമായി നിർവഹിക്കാത്തതാണ് ഇതിന് കാരണം. 30, 40 വർഷം മുമ്പുള്ള കേസുകൾ കോടതിയിൽ കിടക്കുകയാണ്. അവധിക്രമപ്പെടുത്തൽ ഇനിയും നേരായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എത്രവേഗം പ്രശ്നങ്ങൾ പരിഹരിച്ച് പ്രതിമാസ റിപ്പോർട്ടുകൾ സമയബന്ധിതമായി നൽകണമെന്നം ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. 2005 മുതൽ സ്ഥാനക്കയറ്റത്തിലെ അപാകതയടക്കമുള്ള കാര്യങ്ങളിൽ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപരിഹാരമായി സംസ്ഥാന സർക്കാറിന് നൽകേണ്ടി വന്നത്. ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. പല ഉദ്യോഗസ്ഥരും സ്വന്തം കടമ നിർവഹിക്കുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നു. ഇത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

