ട്രെയിനിങ് പൂര്‍ത്തിയായി; കെഎഎസ് ഉദ്യോഗാര്‍ഥികള്‍ സര്‍വീസിലേക്ക്‌

കൊല്ലം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ട്രെയിനിങ് പൂര്‍ത്തിയായി ഉദ്യോഗാര്‍ഥികള്‍ വൈകാതെ സര്‍വീസിലെത്തും.

അതേസമയം, കെ.എ.എസില്‍ ഉദ്യോഗസ്ഥ ക്വാട്ട മൂന്നിലൊന്നായി കുറയ്ക്കണമെന്നായിരുന്നു പതിനൊന്നാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ഇതു പഠിക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി രൂപവത്കരിച്ച സെക്രട്ടറിതല കമ്മിറ്റി ഈ ശുപാര്‍ശ അംഗീകരിച്ചു. അടുത്ത റിക്രൂട്ട്മെന്റ് മുതല്‍ കെ.എ.എസില്‍ മൂന്നില്‍ രണ്ടുപേരെ നേരിട്ട് പരീക്ഷ നടത്തി നിയമിക്കണമെന്ന് സെക്രട്ടറിതല കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ബാക്കി മൂന്നിലൊന്ന് തസ്തികകളില്‍ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് വിഭാഗങ്ങളിലുള്ള സര്‍ക്കാര്‍ ജീവനക്കാരെ പരീക്ഷ നടത്തി നിയമിക്കും.

ജീവനക്കാര്‍ക്കുള്ള ക്വാട്ട ഗസറ്റഡ്, നോണ്‍ ഗസറ്റഡ് വിഭാഗക്കാര്‍ക്ക് തുല്യമായി വീതിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥ ക്വാട്ടവഴി കെ.എ.എസില്‍ വരുന്നവര്‍ക്ക് കാര്യക്ഷമത കുറവാണെന്ന വാദമാണ് പുതിയ പരിഷ്‌കാരത്തിനു കാരണമായി പറയുന്നത്. ഐ.എ.എസിന്റെ ഫീഡര്‍ സര്‍വീസ് എന്നനിലയില്‍ രൂപകല്പന ചെയ്ത കെ.എ.എസില്‍ അതേ മാതൃകയില്‍ മൂന്നില്‍രണ്ട് തസ്തികകളിലും നേരിട്ടുള്ള നിയമനം വേണമെന്നാണ് സെക്രട്ടറിതല സമിതിയുടെ അഭിപ്രായം. അഞ്ചുവര്‍ഷത്തിനുശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ട നിര്‍ത്തണമെന്ന പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ സെക്രട്ടറിതല സമിതി തള്ളിക്കളയുകയും ചെയ്തു.