ആസാം-മേഘാലയ അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം; കരാര്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ആസാം-മേഘാലയ അതിര്‍ത്തിയിലുള്ള ആറു പ്രദേശങ്ങളുമായി ബന്ധപ്പെട്ട അരനൂറ്റാണ്ടത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ആസാം മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മ്മയും മേഘാലയ മുഖ്യമന്ത്രി കൊണ്‍റാദ് കെ സാങ്മയും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പുവെച്ചു.

സമാധാനപരവും ശോഭനവുമായ വടക്കുകിഴക്കന്‍ മേഖല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ കരാറെന്ന് അമിത് ഷാ പറഞ്ഞു. ആറിടങ്ങളിലായി 36 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തര്‍ക്കത്തിലായിരുന്നു. ഈ പ്രദേശത്തെ ഏകദേശം തുല്യമായിത്തന്നെ ഇരുസംസ്ഥാനങ്ങളും കരാര്‍ പ്രകാരം പങ്കിട്ടു. 1972ല്‍ മേഘാലയയെ ആസാമില്‍ നിന്ന് വിഭജിച്ചതു മുതലുള്ള തര്‍ക്കത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

വടക്കുകിഴക്കന്‍ മേഖലാ പുനസംഘടനാ നിയമം 1971ന്റെ ഭേദഗതി പാര്‍ലമെന്റിലും ഇരുസംസ്ഥാന നിയമസഭകളിലും ഉടന്‍ തന്നെ പാസാക്കും.