കരുണക്ക് കിട്ടുന്നത് മുഴുവൻ സജി ചെറിയാനും സംഘവും കൊള്ള അടിക്കുന്നു; കെ സുരേന്ദ്രൻ

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കരുണ പാലിയേറ്റീവ് കെയർ മന്ത്രി സജി ചെറിയാന്റെ പൊയ്മുഖമാണെന്ന് അദ്ദേഹം പറഞ്ഞു. കരുണയ്ക്ക് പിന്നിൽ വൻ കമ്പനിയാണെന്നും ഒരു സ്വത്തും സജി ചെറിയാൻ വിട്ടു കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കരുണക്ക് കിട്ടുന്നത് മുഴുവൻ സജി ചെറിയാനും സംഘവും കൊള്ള അടിക്കുകയാണ്. പേരിൽ മാത്രമാണ് കരുണ ഉള്ളത്. ബാക്കിയെല്ലാം തട്ടിപ്പാണ്. എല്ലാം അഴിമതി നടത്താൻ ഉള്ള വഴികളാണെന്നും അദ്ദേഹം വിമർശിച്ചു.

സജി ചെറിയാൻ ജനങ്ങളോട് കള്ളം പറയുകയാണ്. 32 ലക്ഷം രൂപയുടെ സ്വത്ത് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞു, എന്നൽ അത് കളവ് ആണെന്ന് പിന്നിട് തെളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്ങന്നൂർ മുളക്കുഴയിൽ നടത്തിയ കെ റെയിൽ വിരുദ്ധ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ എംഡിക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. റെയിൽവേയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയതാണെന്ന് മറക്കരുതെന്നും ജനങ്ങളെ ദ്രോഹിച്ചാൽ തിരിച്ചു വിളിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും സുരേന്ദ്രൻ കെ റെയിൽ എംഡിയെ ഓർമ്മിപ്പിച്ചു. കേരളത്തിലെ റവന്യൂ മന്ത്രി കെ രാജന് വെളിവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥർ പോലും ഹൈക്കോടതിയെ അനുസരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കരുതെന്ന് കോടതി പറഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥർ പോലും ഓഫീസിലെത്താതെ കോടതി അലക്ഷ്യമാണ് ചെയ്യുന്നത്. നരേന്ദ്രമോദി സർക്കാരിന്റെ സൗജന്യ റേഷൻ വിതരണം ചെയ്യാൻ അനുവദിക്കാതെ പാവങ്ങളെ ദ്രോഹിക്കുകയാണ് സമരക്കാർ. റേഷൻ കട അടപ്പിക്കാൻ വന്നാൽ ബിജെപി പ്രവർത്തകർ പ്രതിരോധിക്കും. ഇടതുപക്ഷ സംഘടനകളുടെ സമര ആഭാസത്തിന് കോൺഗ്രസ് പിന്തുണ നൽകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.