1500 കോടിയുടെ നിക്ഷേപം ഇന്ത്യയില്‍; ഓസ്‌ട്രേലിയയുമായുള്ള ഉഭയകക്ഷി ഉച്ചകോടി ഇന്ന്‌

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പങ്കെടുക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ഉച്ചകോടി ഇന്ന് ഉച്ചയോടെ വെര്‍ച്വലായി നടക്കും. ഇന്ത്യയില്‍ ഒന്നിലധികം മേഖലകളിലായി 1,500 കോടി രൂപയുടെ നിക്ഷേപം ഓസ്ട്രേലിയ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നടത്തുന്ന എക്കാലത്തെയും വലിയ നിക്ഷേപമായിരിക്കും ഇത്.

ഇന്ത്യയും ഓസ്ട്രേലിയയും ധാതുക്കളുടെ മേഖലയില്‍ ധാരണാപത്രം ഒപ്പുവെക്കും. ഇത് ഓസ്ട്രേലിയയില്‍ നിന്ന് മെറ്റാലിക് കല്‍ക്കരി, ലിഥിയം എന്നിവ സ്വന്തമാക്കുന്നതിന് ഇന്ത്യയെ സഹായിക്കുകയും പ്രവേശനം വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്ത്യ-ഓസ്ട്രേലിയ വ്യാപാര കരാര്‍ ഈ മാസം അവസാനത്തോടെ തീരുമാനമാകും.

അതേസമയം, അടുത്ത 5 വര്‍ഷം കൊണ്ട് ജപ്പാന്‍ ഇന്ത്യയില്‍ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ന്യൂഡല്‍ഹിയില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കും. ആഗോളതലത്തില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കും. ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകര്‍ ജപ്പാനാണെന്ന് കിഷിദയും ചൂണ്ടിക്കാട്ടി.