തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

ജെനീവ: തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നതടക്കം നിരവധി ഘടകങ്ങള്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗ മേധാവി മരിയ വാന്‍ കെര്‍ഖോവ്.

കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം അപകടമില്ലാത്തതാണെന്നും, അവസാനത്തെ വകഭേദമാണെന്നും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത് ജനങ്ങള്‍ക്കിടയില്‍ പ്രതിരോധ നടപടികളെ അവഗണിക്കാനും രോഗവ്യാപനമുണ്ടാക്കാനും ഇടയാക്കുന്നുണ്ട്. മാത്രമല്ല, കൊവിഡ് അവസാനിച്ചെന്ന തെറ്റായ പ്രചാരണവും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ക്കിടയാക്കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കാനും മരണസംഖ്യ ഉയരാനും ഇടയാക്കിയേക്കാമെന്നും മരിയ വാന്‍ കെര്‍ഖോവ് കൂട്ടിച്ചേര്‍ത്തു.

ലോകത്ത് കഴിഞ്ഞ 30 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 99.9 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. എന്നാല്‍, കൊവിഡ് പരിശോധനയുടെ തോതില്‍ അടുത്തിടെ വലിയ കുറവ് വന്നിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. അതേസമയം, ലോകത്ത് പലയിടത്തും വര്‍ധിച്ചുവരുന്ന പുതിയ കേസുകളുടെ പശ്ചാത്തലത്തില്‍ കൊവിഡ് പൂര്‍ണമായും അവസാനിക്കുന്നതിന് ഇനിയും സമയമെടുത്തേക്കുമെന്നും സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.