കെ-റെയില്‍ കേരളത്തെ പിളര്‍ക്കും; സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് പദ്ധതി: മെട്രോമാന്‍

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കെ-റെയില്‍ പദ്ധതിക്കായി തീര്‍ക്കുന്ന അതിരും മതിലും കേരളത്തെ പിളര്‍ക്കുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ബിജെപിയുടെ കെ-റെയില്‍ വിരുദ്ധ യാത്ര കുന്ദംകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മതിലുകള്‍ നദികളുടെ നീരൊഴുക്ക് കുറയ്ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോഗ്യമല്ല. സംസ്ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിത്. രാജ്യത്തിന്റെ തന്നെ സമ്പത്ത് വ്യവസ്ഥ തകര്‍ക്കും. പണം ലഭിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതും വ്യക്തതയില്ല. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ല. പരിസ്ഥിതി നാശവും കുടിയിറക്കലും ഉണ്ടാകും. സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് കെ-റയില്‍ പദ്ധതി. പദ്ധതി അനുമതിക്കായി സര്‍ക്കാര്‍ ചെലവ് ചുരുക്കി കാണിക്കുന്നു. 95000കോടി നിലവില്‍ ചെലവ് വരുന്നതാണ് പദ്ധതി. കെ- റെയിലില്‍ മുഖ്യമന്ത്രിയുടേത് മര്‍ക്കട മുഷ്ടി ആണ്. ഈ ജനദ്രോഹകരമായ പദ്ധതിയില്‍ നിന്ന് മുഖ്യമന്ത്രി പിന്തിരിയണം, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ല’- ഇ. ശ്രീധരന്‍ വ്യക്തമാക്കി