വിദ്യാലയങ്ങളിൽ ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കും; പോരാട്ടം തുടരുമെന്ന് വിദ്യാർത്ഥികൾ

ബംഗളൂരു: വിദ്യാലയങ്ങളിൽ ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ. ഹിജാബ് മതപരമായ അനിവാര്യതയാണെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. വിഷയത്തിൽ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.

ഹിജാബ് ധരിക്കുക എന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാണിച്ച് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി ഇന്ന് തള്ളിയത്. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികളുടെ പ്രതികരണം. നിർബന്ധിത മതാചാരത്തിന്റെ ഭാഗമല്ല ഹിജാബെന്നും യൂണിഫോമിനെ മതാചാരത്തിന്റെ ഭാഗമായി എതിർക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

അതേസമയം, ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സർക്കാർ പറയുന്നത്. 11 ദിവസമാണ് കോടതി കേസിൽ വാദം കേട്ടത്.