വിധി സ്വാഗതാർഹം; മുസ്ലീം പെൺകുട്ടികൾക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിതെന്ന് ഗവർണർ

തിരുവനന്തപുരം: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വേണ്ടെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിധി സ്വാഗതാർഹമെന്ന് ഗവർണർ വ്യക്തമാക്കി. മുസ്ലീം പെൺകുട്ടികൾക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിതെന്നും മറ്റു പെൺകുട്ടികളെ പോലെ മുസ്ലിം സഹോദരിമാരും രാജ്യനിർമ്മാണത്തിൽ പങ്കുചേരണമെന്നും അദ്ദേഹം അറിയിച്ചു.

പ്രവാചകന്റെ കാലത്ത് ഹിജാബ് അനാവശ്യമാണെന്ന് സ്ത്രീകൾ വിശ്വസിച്ചിരുന്നതായും ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യത്തെ മറച്ചു വയ്ക്കേണ്ടതില്ലെന്ന് അന്നത്തെ സ്ത്രീകൾ വാദിച്ചിരുന്നുവെന്നും നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു. ഹിജാബ് ധരിക്കുക എന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാണിച്ച് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി ഇന്ന് തള്ളിയത്. ഇതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. നിർബന്ധിത മതാചാരത്തിന്റെ ഭാഗമല്ല ഹിജാബെന്നും യൂണിഫോമിനെ മതാചാരത്തിന്റെ ഭാഗമായി എതിർക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.