ഹിജാബ് അനിവാര്യമല്ല: കര്‍ണാടക ഹൈക്കോടതി

ഹിജാബ് അനിവാര്യമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. യൂണിഫോം ധരിക്കുന്ന ഇടങ്ങളില്‍ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാല്‍, അവ ധരിക്കരുതെന്നായിരുന്നു എന്ന ഇടക്കാല വിധി ആവര്‍ത്തിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തില്‍ അവിഭാജ്യ ഘടകമല്ല. ഇത് മൗലികാവകാശങ്ങളുടെ ഗണത്തില്‍ പെടില്ല. അതുകൊണ്ട് തന്നെ യൂണിഫോമിന്റെ ഭാഗമായി ഹിജാബ് ധരിക്കരുതെന്നാവശ്യപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഹിജാബ് നിരോധനത്തിനെതിരെ 6 വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.

അതേസമയം, വിധി വരുന്ന പശ്ചാത്തലത്തില്‍ ബംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പോലീസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചു. നാളെ മുതല്‍ 21 വരെയാണ് നിരോധനാജ്ഞ. ആഹ്‌ളാദപ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവക്കെല്ലാം സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.