6 ബൈപ്പാസുകളുടെ നിര്‍മ്മാണവും, 20 ജംഗ്ഷനുകളുടെ വികസനവും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും: മുഹമ്മദ് റിയാസ്‌

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനമനുസരിച്ച് പുതിയ ആറു ബൈപ്പാസുകളുടെ നിര്‍മാണവും 20 ജംഗ്ഷനുകളുടെ വികസനവും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നു പൊതുമരാമത്ത് വകുപ്പ്‌ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

‘പുതിയ ബൈപാസുകള്‍ എവിടെ വേണമെന്നും ഏതെല്ലാം ജംഗ്ഷനുകള്‍ വികസിപ്പിക്കണമെന്നും കണ്ടെത്തുന്നതിനായി പ്രത്യേക ടീമിനെ ഉപയോഗിച്ചു പഠനം നടത്തും. ഇവ രണ്ടും പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ റോഡുകളിലെ കുരുക്കഴിയും. ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി ബഹുനില മേല്‍പാലങ്ങള്‍ ആലോചനയിലുണ്ട്. 35 വര്‍ഷം മുന്‍പ് ഹൗസ് ബോട്ട് വന്നതിനുശേഷം അത്തരമൊരു ടൂറിസം ഉല്‍പന്നം കേരളം പുറത്തിറക്കിയത് ഇപ്പോഴാണ്. അതാണു കാരവന്‍. കാരവന്‍ പാര്‍ക്കുകള്‍ ‘ആക്ടിവിറ്റി ഹബ്ബു’ കളാക്കി മാറ്റുന്നതിനാണ് അഞ്ചു കോടി രൂപ നീക്കിവച്ചത്’- മന്ത്രി വ്യക്തമാക്കി.