പ്രതിസന്ധിയില്‍ പിന്തുണച്ച അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിനെ നന്ദിപൂര്‍വം സ്മരിച്ച് ഭാവന

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്തുണച്ച പി. ടി തോമസിനെ നന്ദിയോടെ സ്മരിച്ച് നടി ഭാവന. ആദ്യം മുതല്‍ തന്നെ നീതിക്ക് വേണ്ടി പോരാടണമെന്ന് പറഞ്ഞ വ്യക്തിയായിരുന്നു പി ടി തോമസ്. വിഷമ ഘട്ടത്തില്‍ സത്യം വിജയിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നുവെന്നും ഭാവന വ്യക്തമാക്കി.

‘എനിക്ക് നേരിടേണ്ടി വന്ന അതിക്രത്തെക്കുറിച്ച്‌ ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് പി ടി തോമസ്. എല്ലാ പ്രതിസന്ധിയിലും സത്യം വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു- ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ഭാവന. നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ ഭാവന പ്രതികരിച്ചിരുന്നു.

‘ജീവിതം കീഴ്‌മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായത്. വളരെ ബുദ്ധിമുട്ടേറിയ യാത്രയിലാണ് താന്‍. ഇരയല്ല, അതിജീവിതയാണ് ഞാന്‍. അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ എനിക്കെതിരെ ഉണ്ടായ നെഗറ്റീവ് പ്രചരണം വേദനിപ്പിച്ചു. ചിലര്‍ മുറിവേല്‍പ്പിക്കുകയും അപവാദ പ്രചരണം നടത്തുകയും ചെയ്തു. ഞാന്‍ നുണ പറയുകയാണെന്നും ഇത് കള്ളക്കേസ് ആണെന്നുമൊക്കെ പ്രചരണം നടന്നു. ചിലര്‍ കുറ്റപ്പെടുത്തി. വ്യക്തിപരമായ തകര്‍ന്നുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇത് മതിയായി എന്ന് ഒരു ഘട്ടത്തില്‍ സുഹൃത്തുക്കളോട് പറഞ്ഞു. തീര്‍ച്ഛയായും കുറേ വ്യക്തികള്‍ എന്നെ പിന്തുണച്ചു. ഡബ്ല്യുസിസി ധൈര്യം നല്‍കി. എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി. ഞാന്‍ പോരാടും. ചെയ്തത് ശരിയെന്ന് തെളിയിക്കും. എനിക്ക് എന്റെ മാന്യത തിരിച്ചുകിട്ടണം. വ്യക്തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ല. തൊഴില്‍ നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായി. എന്നാല്‍ കുറച്ചുപേര്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഞാനത് വേണ്ടെന്നുവച്ചു’- മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഭാവന.