ആർസിസിയ്ക്കായി 81 കോടി; സംസ്ഥാന ക്യാന്‍സര്‍ സെന്‍ററാക്കി ആർസിസിയെ ഉയർത്തുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: അർബുദ രോഗബാധ വർധിക്കുന്നതിനാൽ തിരുവനന്തപുരം ആർസിസി ഉൾപ്പടെയുള്ള വിവിധ ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ മുഖേന കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് ധനമന്ത്രി ബാലഗോപാൽ. നടപ്പുവർഷം 81 കോടിയാണ് തിരുവനന്തപുരം റീജിയൺ ക്യാൻസർ സെന്ററിന് വേണ്ടി വകയിരുത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. ബജറ്റ് പ്രസംഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

റീജിയൺ ക്യാൻസർ സെന്ററിനെ സംസ്ഥാന ക്യാൻസർ സെന്ററായി ഉയർത്തുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. ക്യാൻസർ നിയന്ത്രണ പദ്ധതികളുടെ ഭാഗമായി കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിനെ മധ്യകേരളത്തിലെ ഒരു അപ്പെക്‌സ് ക്യാൻസർ സെന്ററായി വികസിപ്പിക്കും. 360 കിടക്കകളുള്ള കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ കെട്ടിടത്തിന്റെ ഒന്നാംഘട്ടം 22-23 ൽ പൂർത്തീകരിക്കും. കൊച്ചി ക്യാൻസർ റിസർച്ച് സെൻററിന് 22-23 സാമ്പത്തിക വർഷം 14.5 കോടി വകയിരുത്തും. കിഫ്ബിയിൽ നിന്ന് 427.39 കോടി രൂപ ചിലവഴിച്ച് മലബാർ ക്യാൻസർ സെന്ററിന്റെ രണ്ടാംഘട്ട വികസനവും സംസ്ഥാനത്തെ പോസ്റ്റ് ഗ്രാജേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻറ് റിസർച്ച് ആക്കി ഉയർത്തുന്നതിനും വേണ്ടിയുള്ള കെട്ടിട നിർമ്മാണം ഉൾപ്പടെയുള്ള അനുബന്ധ പ്രവർത്തികൾ പുരോഗമിക്കുകയാണ്. മലബാർ ക്യാൻസർ സെൻററിന് 22-23 സാമ്പത്തിക വർഷം 28 കോടി അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.