യുക്രൈൻ സംഘർഷം; റഷ്യക്കെതിരെ പോരാടാൻ യുക്രൈൻ സേനയിൽ ചേർന്നത് 20,000 വിദേശികൾ

കീവ്: യുക്രൈനുവേണ്ടി റഷ്യക്കെതിരെ പോരാടാൻ സേനയിൽ ചേർന്നത് 20,000 വിദേശികളെന്ന് റിപ്പോർട്ട്. ദ് കീവ് ഇൻഡിപെൻഡന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിദേശ പൗരന്മാർക്ക് ആവശ്യമെങ്കിൽ യുക്രൈൻ പൗരത്വത്തിനായി അപേക്ഷ നൽകാമെന്ന് യുക്രൈൻ ആഭ്യന്തര സഹമന്ത്രി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന് വേണ്ടി പോരാടാൻ തയാറായുള്ള വിദേശികളെ ഉൾപ്പെടുത്തി ‘രാജ്യാന്തരസേന’ രൂപീകരിക്കുമെന്നു നേരത്തെ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചിരുന്നു.

അതേസമയം, യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്റെ നീക്കം എതിർത്ത് അമേരിക്ക രംഗത്തെത്തി.യിട്ടുണ്ട്. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണെന്നും തീരുമാനം നാറ്റോ നയത്തിന് ചേർന്നതല്ലെന്നുമാണ് പെന്റഗൺ അറിയിച്ചിട്ടുള്ളത്. റഷ്യൻ നിർമ്മിത മിഗ് 29 വിമാനങ്ങൾ യുക്രൈന് നൽകുമെന്ന പോളണ്ടിന്റെ പ്രഖ്യാപനത്തിനെതിരെയാണ് അമേരിക്ക രംഗത്തെത്തിയത്.

ജർമനിയിലെ റാംസ്റ്റെയ്ൻ യുഎസ് വ്യോമതാവളത്തിലേക്ക് മിഗ്-29 പോർവിമാനം അയയ്ക്കാൻ തയാറാണെന്നാണ് പോളണ്ട് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മറ്റ് നാറ്റോ സഖ്യകക്ഷികളും അപ്രകാരം ചെയ്യണമെന്നും പോളണ്ട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് പോളണ്ടുമായും നാറ്റോ സഖ്യരാജ്യങ്ങളുമായും ചർച്ച നടത്തുമെന്ന് പെന്റഗൺ അറിയിച്ചു. അതേസമയം, റഷ്യക്കെതിരായ ആക്രമണത്തിന് വ്യോമതാവളങ്ങൾ അനുവദിക്കുന്ന രാജ്യങ്ങൾ യുദ്ധത്തിന്റെ ഭാഗമായതായി കണക്കാക്കുമെന്ന് റഷ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.