ന്യൂഡൽഹി: ഇന്ധനവില നിശ്ചയിക്കാൻ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കെഎസ്ആർടിസി. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിലായിരിക്കണം അതോറിറ്റി രൂപീകരിക്കേണ്ടതെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം.
ബൾക് പർച്ചെയ്‌സർ വിഭാഗത്തിൽപ്പെട്ടവർക്ക് കൂടിയ വിലയ്ക്ക് ഡീസൽ വിൽക്കാനുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനം റദ്ദാക്കണമെന്നും കെഎസ്ആർടിസി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇന്ധന വില നിശ്ചയിക്കുന്നതിന് സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കേണ്ടതാണെന്നാണ് 2006 ലെ പെട്രോളിയം ആൻഡ് നാചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ആക്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇതുവരെ കേന്ദ്ര സർക്കാർ അതോറിറ്റി രൂപവത്കരിച്ചിട്ടില്ല. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ ഊർജ്ജ മേഖലയിലെ വിദഗ്ദ്ധർ അടങ്ങുന്ന അതോറിറ്റി രൂപവത്കരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് കെഎസ്ആർടിസി ഹർജിയിൽ ആവശ്യപ്പെടുന്നു.
നാല് ലക്ഷത്തി പതിനായിരം ലിറ്റർ ഡീസലാണ് പ്രതിദിനം കെഎസ്ആർടി വാങ്ങുന്നത്. ഫെബ്രുവരി ഒന്ന് മുതൽ കെഎസ്ആർടിസി ഉൾപ്പടെയുള്ള ബൾക്ക് പർച്ചെയ്‌സർ വിഭാഗത്തിൽപ്പെട്ടവർക്ക് വിപണി വിലയേക്കാൾ കൂടുതൽ തുകയ്ക്കാണ് പൊതുമേഖല എണ്ണ കമ്പനികൾ ഡീസൽ വിൽക്കുന്നത്. കൂടുതൽ തുകയ്ക്ക് ഡീസൽ വാങ്ങേണ്ടി വരുന്നതോടെ പ്രതിദിനം പത്തൊമ്പത് ലക്ഷം രൂപ അധികമായി നൽകേണ്ടിവരും. നിലവിൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന കെഎസ്ാർടിസി അടുച്ചുപൂട്ടാൻ വരെ നിലവിലെ തീരുമാനം വഴിവെയ്ക്കുമെന്ന് ഹർജിയിൽ കെഎസ്ആർടിസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്വകാര്യ ബസുകൾക്ക് 91.42 രൂപയ്ക്ക് ഡീസൽ ലഭിക്കുമ്പോൾ ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്കുണ്ടാകുന്നത്. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയുടെ ലംഘനമാണെന്നും കെഎസ്ആർടിസി ഹർജിയിൽ പറയുന്നു. ലോകത്ത് എല്ലാ ഇടങ്ങളിലും ബൾക് പർച്ചെയ്‌സർ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞ വിലയ്ക്കാണ് ഡീസൽ ലഭിക്കുന്നത്. ലാഭം ഉണ്ടാക്കുന്നതിന് എണ്ണക്കമ്പനികൾ പൊതുമേഖലാ സ്ഥാപനങ്ങളെ പിഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ലാഭത്തിന് വേണ്ടിയല്ല തങ്ങൾ പ്രവർത്തിക്കുന്നതെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു. അഭിഭാഷകൻ ദീപക് പ്രകാശ് മുഖേനയാണ് കെഎസ്ആർടിസി സുപ്രീ കോടതിയിൽ ഹർജി സമർപ്പിച്ചത്.

