റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആളിക്കത്തിക്കരുതെന്ന മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആളിക്കത്തിക്കുന്ന ഇടപെടലുകള്‍ എതിര്‍ക്കുന്നുവെന്ന നിലപാട് വ്യക്തമാക്കി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

റഷ്യയുടെ സുരക്ഷയ്ക്ക് മുകളിലൂടെയുള്ള നാറ്റോയുടെ കിഴക്കന്‍ യൂറോപ്പിലെ വികാസം ഉണ്ടാക്കുന്ന പ്രത്യാഘാതത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ബോധവാന്‍മാരാകണമെന്ന് വാങ് പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സമാധാനചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ ലോകം ഒറ്റക്കെട്ടാണെന്നും റഷ്യ കനത്ത വില നല്‍കേണ്ടി വരുമെന്നും ആന്റണി ബ്ലിങ്കന്‍ മറുപടി നല്‍കി. റഷ്യക്കെതിരേ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ നിന്ന് ചൈന നേരത്തെ പിന്‍മാറിയിരുന്നു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അതിര്‍ത്തികളും സംരക്ഷിക്കപ്പെടണമെന്നും എന്നാല്‍, ഈ പ്രതിസന്ധിയെ മറി കടക്കാനുള്ള മാര്‍ഗം ഉപരോധമല്ലെന്നും ചൈന ചൂണ്ടിക്കാട്ടിയിരുന്നു.