ഗുഡ് ബൈ വോണ്‍; സ്പിന്‍ ഇതിഹാസം ഇനി ഓര്‍മ

കാന്‍ബറ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തായ്‌ലാന്‍ഡിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

സ്നേഹപൂര്‍വ്വം ‘വോണി’ എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം 1992-ല്‍ എസ്സിജിയില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തി. 708 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ വോണ്‍ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായിരുന്നു. 293 ഏകദിന അന്താരാഷ്ട്ര വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ ഓസ്ട്രേലിയയ്ക്കായി എല്ലാ ഫോര്‍മാറ്റുകളിലുമായി 300-ലധികം മത്സരങ്ങള്‍ കളിച്ചു. ചരിത്രത്തിലെ മറ്റേതൊരു ബൗളറെക്കാളും കൂടുതല്‍ ആഷസ് വിക്കറ്റുകളും വോണ്‍ നേടിയിട്ടുണ്ട്.

വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു. ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്റെ പേരിലുണ്ട്. ട്വന്റി-20യില്‍ 73 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റും നേടി. ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്ന്‍ വോണ്‍