സിപിഎമ്മിന്റെ നയം മാറ്റം ജനങ്ങൾ വിശ്വസിക്കില്ല; വിമർശനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: കാലാകാലങ്ങളായി ആദ്യം എതിർക്കുകയും പിന്നീട് ഭരണത്തിൽ വരുമ്പോൾ എതിർത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിന്റെ നയം മാറ്റം കപടതയാണെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം അറിയിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്ക്കരണത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിനാണ് മുൻ അംബാസിഡർ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐക്കാർ മർദ്ദിച്ചത്. ഇന്ന് സിപിഎം നിലപാട് തിരുത്തുമ്പോൾ കേരളം ഉന്നത വിദ്യാഭ്യാസരംഗത്ത് പത്ത് വർഷം പിറകിലേക്ക് പോയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസമേഖലയിൽ കേന്ദ്രസർക്കാരിന്റെ നയം പിണറായി വിജയൻ മാതൃകയാക്കുന്നത് നല്ലത് തന്നെ. പക്ഷെ കേരളത്തിൽ അതിനുള്ള സാഹചര്യം ഇല്ല എന്നുള്ളതാണ് സത്യം. സംസ്ഥാനത്ത് നിക്ഷേപം തുടങ്ങാൻ ശ്രമിച്ച എൻആർഐക്കാരുടെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. നിക്ഷേപകരെയും സംരംഭകരെയും ആട്ടിയോടിക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളത്. നരേന്ദ്രമോദി സർക്കാരിന്റെ വികസന നയമാണ് ഞങ്ങൾ മാതൃകയാക്കുന്നതെന്ന് ജനങ്ങളോട് തുറന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷത്തിരിക്കുമ്പോൾ സ്വാശ്രയ കോളേജുകളെയും സ്വയംഭരണാധികാരത്തെയും തള്ളി പറഞ്ഞ സിപിഎം ഭരണത്തിലെത്തിയപ്പോൾ അതെല്ലാം നടപ്പാക്കിയവരാണെന്ന് ജനങ്ങൾക്കറിയാം. ട്രാക്ടറിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്ത പാരമ്പര്യമുള്ള സിപിഎമ്മുകാർക്ക് എന്നും 20 വർഷം കഴിഞ്ഞാലേ വിവേകമുദിക്കുകയുള്ളൂ. വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങൾക്ക് സിപിഎമ്മുകാർ തടസം നിന്നത് കൊണ്ടാണ് ലോകത്തിന്റെ പല ഭാഗത്തും പോയി മലയാളി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടേണ്ടി വരുന്നത്. വിദേശത്ത് നിന്നും വിദ്യാർത്ഥികൾ പഠിക്കാനെത്തുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായും കേരളം മാറി കഴിഞ്ഞതായി സുരേന്ദ്രൻ കുറ്റപ്പെടുത്തി.