യുക്രൈനില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി

കീവ്: യുക്രൈനിലെ കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ് അറിയിച്ചു. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അതേസമയം, മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും, ചൈനീസ് വിദ്യാര്‍ത്ഥികളെയും യുക്രൈന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. വിദേശികളെ യുദ്ധമുഖത്തുനിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യുക്രൈന്‍ വൈകിപ്പിക്കുകയാണെന്നും പുടിന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് പുടിന്റെ ആരോപണം. കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് വലിയ തുക നഷ്ടപരിഹാരമായി നല്‍കുമെന്നും പുടിന്‍ പ്രഖ്യാപിച്ചു. യുക്രൈനിലേയും റഷ്യയിലേയും ജനത ഒന്നാണെന്നും യുക്രൈന്‍ പിടിച്ചടക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈനില്‍ ഒന്‍പതാം ദിവസവും റഷ്യന്‍ ആക്രമണം തുടരുകയാണ്. യുക്രൈന്റെ തീര നഗരങ്ങളില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യന്‍ സൈന്യം. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്നും പുടിന്‍ വ്യക്തമാക്കി.