സ്‌പേസ് റോക്കറ്റില്‍ ഇനി ഇന്ത്യന്‍ പതാക മാത്രം; യുദ്ധം ബഹിരാകാശത്തേക്കും

മോസ്‌കോ: യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനത്തിലെ സഹകരണം ഇല്ലാതാക്കുമെന്ന് അമേരിക്ക ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍ക്ക് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ഭൂമിയില്‍ പതിച്ച് പ്രവചനാതീയമായ ദുരന്തമായിരിക്കും ഉണ്ടാവുക.

ഭീഷണിയുടെ ആദ്യപടിയായി തങ്ങള്‍ വിക്ഷേപിക്കുന്ന റോക്കറ്റുകളില്‍ നിന്ന് ബഹിരാകാശ പരിപാടികളില്‍ പങ്കെടുക്കുന്ന ഇന്ത്യ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും പതാകകള്‍ നിലവില്‍ റഷ്യ നീക്കം ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ‘ചില രാജ്യങ്ങളിലെ ദേശീയ പതാകകള്‍ ഇല്ലെങ്കില്‍ ഞങ്ങളുടെ റോക്കറ്റുകള്‍ കൂടുതല്‍ സുന്ദരമായിയിരിക്കും. അങ്ങനെ സുന്ദരമാക്കാന്‍ ബൈകോനൂരിലെ വിക്ഷേപകര്‍ തീരുമാനിച്ചു’- പതാകകള്‍ മറയ്ക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ ഡയറക്ടര്‍ ജനറല്‍ ദിമിത്രി റോഗോസി പറഞ്ഞു. അമേരിക്കയുടെയും ബ്രിട്ടന്റെയും ജപ്പാന്റെയും പതാകകള്‍ റോക്കറ്റില്‍ നിന്ന് പൂര്‍ണമായും മായ്ക്കുന്നതാണ് വീഡിയോയിലുള്ളത്.

അതേസമയം, ഐക്യരാഷ്ട്ര സഭയില്‍ പരോക്ഷമായി ഇന്ത്യ റഷ്യയെ പിന്തുണച്ചതിനുള്ള റഷ്യയുടെ നന്ദിപ്രകാശനമാണ് ഇന്ത്യന്‍ പതാക നിലനിര്‍ത്തിയതിലൂടെ തെളിയുന്നത് എന്നാണ് സൂചന.