ഐഎസ്എല്‍: ഹൈദരാബാദിനെ തകര്‍ത്ത്‌ ജംഷഡ്പൂര്‍ സെമിയില്‍

ബംബോലിം: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജംഷഡ്പൂര്‍ എഫ് സി. ഇതോടെ സെമിയിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ജംഷഡ്പൂര്‍. ആദ്യമായാണ് ജംഷഡ്പൂര്‍ ഐഎസ്എല്‍ സെമിയിലെത്തുന്നത്.

ഹൈദരാബാദിനെതിരെ അനായാസമായാണ് ജംഷഡ്പൂര്‍ ജയിച്ചു കയറിയത്. രണ്ടാം പകുതിയില്‍ ജംഷഡ്പൂരിന്റെ മൊബാഷിര്‍ റഹ്മാന്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയെങ്കിലും ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ ഹൈദാരാബാദിനായില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ജംഷഡ്പൂര്‍ മുന്നിലെത്തി. അലക്‌സാണ്ടര്‍ ലിമ എടുത്ത കോര്‍ണറില്‍ നിന്ന് പീറ്റര്‍ ഹാര്‍ട്ലി ഗോളിലേക്ക് ഹെഡ്ഡ് ചെയ്‌തെങ്കിലും ഗോളി അത് രക്ഷപ്പെടുത്തി. പക്ഷെ പന്ത് കാലിലെത്തിയ മൊബാഷിര്‍ റഹ്മാന്‍ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ചിങ്‌ലെസെന്നുടെ കാലുകളില്‍ തട്ടി ഗതിമാറി ഹൈദരാബാദിന്റെ വലയില്‍ കയറി. ചിങ്ലെന്‍സെന സിംഗിന്റെ പേരിലാണ് ഗോള്‍ അനുവദിക്കപ്പെട്ടത്.

28-ാം മിനിറ്റില്‍ ജോയല്‍ ചിയാന്‍സെ അവസരം നഷ്ടമാക്കിയതിന് പിന്നാലെ ക്യാപ്റ്റന്‍ പീറ്റര്‍ ഹാര്‍ട്ലി ജംഷഡ്പൂരിനെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അലക്‌സാണ്ടര്‍ ലിമയുടെ പാസില്‍ നിന്നായിരുന്നു ഹാര്‍ട്ലിയുടെ ഗോള്‍.ആദ്യ പകുതിയില്‍ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ഹൈദരാബാദിന്റെ ശ്രനങ്ങള്‍ ഫലവത്തായില്ല. രണ്ടാം പകുതിയില്‍ അലകാസ്ണ്ടര്‍ ലിമയുടെ അസിസ്റ്റില്‍ ഡാനിയേല്‍ ചുക്വു ഹൈദരാബാദിന്റെ തോല്‍വി ഉറപ്പാക്കി മൂന്നാം ഗോളും നേടി. മൂന്നാം ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ ഹൈദാരാബാദ് താരവുമായി കൈയാങ്കളിക്ക് മുതിര്‍ന്ന ജംഷഡ്പൂരിന്റെ മൊബാഷിര്‍ റഹ്മാന്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയി. 10 പേരായി ചുരുങ്ങിയെങ്കിലും ജംഷഡ്പൂരിനെതിരെ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ഹൈദാരാബാദ് കിണഞ്ഞു ശ്രമിച്ചെങ്കിലും ജംഷഡ്പൂരിന്റെ പ്രതിരോധം തകര്‍ക്കാനായില്ല.