മനുഷ്യശരീരത്തെ ആവിയാക്കും; വാക്വം ബോംബുകൾ ഉപയോഗിച്ച് റഷ്യ

ന്യൂഡൽഹി: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ വാക്വം ബോംബുകൾ ഉപയോഗിച്ചതായി റിപ്പോർട്ട്. മനുഷ്യശരീരത്തെ ആവിയാക്കാൻ ശേഷിയുള്ള വാക്വം ബോംബുകളുടെ ഉപയോഗം അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകൾ വിലക്കിയിട്ടുള്ളതാണ്. ഒരു അപ്പാർട്ട്‌മെന്റിലോ മറ്റോ വാക്വം ബോംബുകൾ ഉപയോഗിക്കുകയാണെങ്കിൽ അതിനുള്ളിൽ താമസിക്കുന്ന മനുഷ്യരുടെ ശ്വാസകോശത്തിലെ ഓക്‌സിജൻ വരെ വലിച്ചെടുക്കാൻ ഈ ബോംബിന് കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്.

വാക്വം ബോംബിന് ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൺ റൈറ്റ്സ് വാച്ചും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത സ്ഫോടനമുണ്ടാക്കുകയാണ് വാക്വം ബോംബിന്റെ ലക്ഷ്യം. തെർമൊബാറിക് ആയുധങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഉയർന്ന ഊഷ്മാവിന്റെയും സമ്മർദ്ദത്തിന്റെയും ഫലം ലക്ഷ്യകേന്ദ്രത്തിൽ ഉണ്ടാക്കുന്നു എന്നതാണ് തെർമോബാറിക് ആയുധങ്ങളുടെ പ്രത്യേകത.

എയ്റോസോൾ ബോംബ് എന്നും വാക്വം ബോംബ് അറിയപ്പെടുന്നുണ്ട്. ആദ്യസ്ഫോടനത്തിൽ കാർബൺ അടിസ്ഥാനമാക്കിയുള്ള ഇന്ധനം (പെട്രോളൊ ഡീസലോ മറ്റേതെങ്കിലും ഇന്ധനമോ) കൊണ്ടുണ്ടാക്കിയ ഉയർന്ന സമ്മർദ്ദത്തിൽ സൂക്ഷിച്ചിട്ടുള്ള ദ്രാവകം അന്തരീക്ഷത്തിൽ ചെറിയ ലോഹകണങ്ങളായി ചിതറുന്നു. രണ്ടാം ഘട്ടം അന്തരീക്ഷത്തിലെ ഓക്സിജൻ വലിച്ചെടുത്ത് ചിതറിയ ലോഹകണങ്ങൾ കത്തിച്ച് വലിയൊരു സ്ഫോടന തരംഗം സൃഷ്ടിക്കുന്നു. ഇത് ബോംബിന്റെ ലക്ഷ്യസ്ഥാനത്തിന് ചുറ്റും ഒരു വാക്വം സൃഷ്ടിക്കും. സാധാരണ സ്ഫോടക വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി വാക്വം ബോംബിന്റെ സ്ഫോടനം ദീർഘനേരം നിലനിൽക്കും.

ആളുകളുടെ ശ്വാസകോശത്തിൽ നിന്നുള്ള ഓക്സിജൻ വരെ വലിച്ചെടുത്ത് ചുറ്റിലും ശൂന്യത (ഓക്സിജൻ ഇല്ലാത്ത അവസ്ഥ- വാക്വം) സൃഷ്ടിക്കുമെന്നതാണ് ഈ ബോംബിന്റെ ഭയാനകതയെന്ന് ആസ്ത്രേല്യൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ അനലിസ്റ്റ് ഡോ. മാർകസ് ഹെല്ലെയർ വ്യക്തമാക്കി. ഒരു അപ്പാർട്ട്‌മെന്റ് സമുച്ചത്തിനോ മറ്റ് കെട്ടിടങ്ങൾക്കോ നേരെ ഉപയോഗിക്കാവുന്ന അങ്ങേയറ്റം വിനാശകാരിയായ ആയുധമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.