റഷ്യയെന്ന പേരില്‍ മത്സരിക്കാനാവില്ല; ഫിഫയുടെ മുന്നറിയിപ്പ്‌

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്കെതിരെ ഫുട്‌ബോളിന്ഠെ ആഗോള ഭരണസമിതിയായ ഫിഫ ഉപരോധം ഏര്‍പ്പെടുത്തി. ‘റഷ്യയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ അനുവദിക്കില്ല. ഹോം മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണം. റഷ്യ എന്ന പേരില്‍ കളിക്കാനാകില്ല. റഷ്യന്‍ പതാകയും ദേശീയ ഗാനവും ഉപയോഗിക്കാനാകില്ല. പകരം റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ എന്ന പേരില്‍ വേണമെങ്കില്‍ കളത്തിലിറങ്ങാം.’- ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, ഫിഫയുടെ നിലപാടിന് പിന്നാലെ ഇംഗ്ലണ്ടും റഷ്യയുമായി കളിക്കില്ലെന്ന തീരുമാനത്തിലെത്തി. ഇതേ തീരുമാനവുമായി പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ റഷ്യക്കെതിരെ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 24 ന് മോസ്‌കോയില്‍ നടക്കേണ്ട യോഗ്യതാ മത്സരത്തില്‍ നിന്നാണ് പോളണ്ടിന്റെ പിന്‍മാറ്റം. പോളണ്ടിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ തീരുമാനത്തെ അവരുടെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്വാഗതം ചെയ്തിരുന്നു. ‘അസോസിയേഷനെടുത്ത തീരുമാനമാണ് ശരി. യുക്രെയ്‌നെതിരെ സായുധ ആക്രമണം നടത്തുന്ന റഷ്യയുമായി ഫുട്‌ബോള്‍ കളിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ സാങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത കാര്യമാണ്. ഇക്കാര്യത്തില്‍ റഷ്യയുടെ ഫുട്ബോള്‍ താരങ്ങള്‍ക്കും അവരുടെ ആരാധകര്‍ക്കും പങ്കോ അവരിതില്‍ ഉത്തരവാദികളോ അല്ലെന്ന് അറിയാം. പക്ഷെ സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല.’- റോബര്‍ട്ട് ലെവന്‍ഡോസ്‌കി ട്വീറ്റ് ചെയ്തു.

എന്നാല്‍, പോളണ്ടും സ്വീഡനും ആവശ്യപ്പെട്ടത് പോലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് റഷ്യയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ഫിഫ പരിഗണിച്ചില്ല. നേരത്തെ, റഷ്യയെ 2022 ലോകകപ്പില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റ് നോയല്‍ ലെ ഗ്രെറ്റും രംഗത്തെത്തിയിരുന്നു.