റഷ്യക്കൊപ്പം ചെചന്‍ സൈന്യവും; ശക്തമായി പ്രതിരോധിക്കുമെന്ന് യുക്രൈന്‍

കീവ്: റഷ്യ ആക്രമണം കടുപ്പിക്കുമ്പോഴും റഷ്യന്‍ സൈന്യത്തെ ശക്തമായി പ്രതിരോധിക്കുകയാണ് യുക്രൈന്‍ സേന. യുക്രൈന്‍ തലസ്ഥാനമായ കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യക്കൊപ്പം ചേര്‍ന്ന് ചെചന്‍ സൈന്യവും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍, റഷ്യക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ യുക്രൈനിന് സഹായ വാഗ്ദാനവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, യുദ്ധത്തില്‍ പ്രതിഷേധിച്ച മൂവായിരത്തിലധികം പേര്‍ റഷ്യയില്‍ അറസ്റ്റിലായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമെ ജനവാസ മേഖലകളിലും റഷ്യ ആക്രമണം നടത്തിയതായാണ് വിവരം. ഖര്‍കിവ് നഗരത്തിലും കീവിന് സമാനമായ രീതിയില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. സുമിയിലും ആക്രമണം ഉണ്ടായി. കിഴക്കന്‍ യുക്രൈനില്‍ 19പേര്‍ കൂടി കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, റഷ്യന്‍ സൈന്യത്തിനൊപ്പം ചെചന്‍ സേനയും രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ ലവിവ് നഗരത്തില്‍ പ്രവേശിക്കുകയും യുക്രെയിന്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തതായി അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. കീവ് നഗരത്തില്‍ നിലവില്‍ കര്‍ഫ്യൂ തുടരുകയാണ്. എന്നാല്‍, പ്രതിരോധത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് യുക്രൈനിന്റെ നിലപാട്. ഇതിനിടെ യുക്രൈനിന് ആയുധം നല്‍കുമെന്ന് ജര്‍മനിയും അറിയിച്ചിട്ടുണ്ട്.