ഐഎസ്എല്‍: ചെന്നൈയിനെ മൂന്നടിയില്‍ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്‌

ബംബോലിം: ഐഎഎസ്എല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഗോള്‍രഹിതമായ ആദ്യുപകുതിക്ക് ശേഷമായിരുന്നു രണ്ടാം പകുതിയുടെ തുടക്കത്തിലെ ബ്ലാസ്റ്റേഴ്‌സ് മൂന്ന് മിനിറ്റിന്റെ ഇടവേളയില്‍ രണ്ട് ഗോളടിച്ച് ജയം ഉറപ്പിച്ചത്. 52, 55 മിനിറ്റുകളിലായിരുന്നു ഡയസ് ചെന്നൈയിന്‍ വല കുലുക്കിയത്. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഫ്രീ കിക്കിലൂടെ ചെന്നൈയിന്‍ വല കുലുക്കി ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി. ലോംഗ് പാസുകളിലൂടെ ചെന്നൈയിന്‍ ഗോള്‍ മുഖത്ത് പന്തെത്തിക്കാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. പതിമൂന്നാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് ഹോര്‍മിപാമിന്റെ ഫൗളില്‍ ചെന്നൈയിന് ലഭിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്‌സിനെ പിന്നിലാക്കേണ്ടതായിരുന്നു.

ഫ്രീ കിക്ക് എടുത്ത വ്‌ളാഡിമിര്‍ കോമാന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലിന്റെ കൈയില്‍ തട്ടി ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി. പിന്നാലെ ഒന്നിന് പുറകെ ഒന്നായി ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ ഗോള്‍മുഖം വിറപ്പിച്ചു. 25-ാം മിനിറ്റില്‍ വാസ്‌ക്വ്‌സിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഇത്തവണയും ഫിനിഷ് ചെയ്യാനായില്ല. ആദ്യ പകുതി തീരുന്നതിന് മുമ്പ് മുന്നിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം ലഭിച്ചു. ആയുഷ് അധികാരിയെ ബോക്കിന് പുറത്ത് അനിരുദ്ധ് ഥാപ്പ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് വാസ്‌ക്വസ് നല്‍കിയ അളന്നുമുറിച്ച ക്രോസില്‍ തുറന്ന ലഭിച്ച സുവര്‍ണാവസരം ആരു മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ജോര്‍ജെ പെരേര ഡയസ് നഷ്ടമാക്കി. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ജോലിയെ ഡയസിനുണ്ടായിരുന്നുള്ളൂവെങ്കിലും ഡയസിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. ആദ്യ പകുതി തിരുന്നതിന് മുമ്ബ് മുന്നിലെത്താന്‍ ചെന്നൈയിനും സുവര്‍ണാവസരം ലഭിച്ചു. 42-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ബോക്‌സിനകത്ത് ലഭിച്ച ക്രോസില്‍ കാലു വെക്കേണ്ട ആവശ്യമെ ജോബി ജസ്റ്റിനുണ്ടായിരുന്നുള്ളുവെങ്കിലും താരം അവസരം നഷ്ടമാക്കിയത് ബ്ലാസ്റ്റേഴ്‌സിന് അനുഗ്രഹമായി.

എന്നാല്‍, രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് വൈകാതെ ചെന്നൈയിന്‍ വല കുലുക്കി. 52-ാം മിനിറ്റില്‍ ഹര്‍മന്‍ജ്യോത് ഖബ്രയുടെ ലോംഗ് പാസ് അഡ്രിയാന്‍ ലൂണയുടെ തോളില്‍ തട്ടി കാല്‍പ്പാകത്തില്‍ ലഭിച്ച പന്തില്‍ ജോര്‍ജെ പേരേര ഡയസ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റിനകം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം ചെന്നൈയിന്‍ ക്രോസ് ബാറില്‍ തട്ടി തിരിച്ചുവന്നപ്പോള്‍ ലഭിച്ച പന്തില്‍ നിന്നായിരുന്നു ഡയസിന്റെ രണ്ടാം ഗോള്‍. രണ്ട് ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ചെന്നൈയിന്‍ ഗോളടിക്കാനായി കൈ മെയ് മറന്നു പൊരുതിയതോടെ കളി ആവേശകരമായി. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മ അവര്‍ക്ക് തിരിച്ചടിയായി. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ബോക്‌സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കില്‍ സ്‌കോര്‍ ചെയ്ത് ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.