കൈവിടില്ല; രക്ഷതേടി ഓടുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെയും നെഞ്ചോട് ചേര്‍ത്ത് യുക്രൈനികള്‍

റഷ്യ-യുക്രൈന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇത്തരം യുദ്ധങ്ങളിലൊന്നും താല്‍പ്പര്യമില്ലാത്ത മനുഷ്യനുള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്. എന്നാല്‍, മനുഷ്യന്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കിടെ അവയെയൊക്കെ സൗകര്യപൂര്‍വ്വം മറക്കാറാണ് പതിവ്. കേരളത്തില്‍ പ്രളയം വന്നപ്പോള്‍ കൈയില്‍ കിട്ടിയ സാധനങ്ങളുമായി മനുഷ്യന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് കുടിയേറുമ്പോള്‍ മിണ്ടാപ്രണികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. പലരും വളര്‍ത്തു മൃഗങ്ങളെ രക്ഷിച്ചെങ്കിലും ഭൂരിഭാഗം പേര്‍ക്കും അതിന് സാധിച്ചിരുന്നില്ല.

ഇതേ അവസ്ഥ തന്നെയാണ് യുക്രൈനിലും ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെടുന്ന ജനങ്ങളുടെ കൈയില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ മാത്രമല്ല, സ്വന്തം വളര്‍ത്തുമൃഗങ്ങളുമുണ്ട്. യുക്രൈനിലേക്ക് റഷ്യന്‍ സൈന്യം കടന്ന് കയറുമ്പോള്‍, ജനങ്ങള്‍ ഷെല്‍ട്ടറുകളിലോ ബങ്കറുകളിലോ അതുമല്ലെങ്കില്‍ അതിര്‍ത്തി കടക്കാനോ ഉള്ള ശ്രമത്തിലാണ്. അത്യാവശ്യമുള്ളതും വിലപിടിപ്പുള്ളതുമായി വസ്തുക്കളോടൊപ്പം തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളെയും ഒപ്പം കൂട്ടാന്‍ പ്രത്യേകം ശ്രദ്ധിക്കുകയാണ് യുക്രൈനികള്‍.

റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ ദിവസം ഏകദേശം 11,000 ഉക്രൈനിയക്കാര്‍ റൊമാനിയയിലേക്ക് കടന്നതായി റൊമാനിയന്‍ ആഭ്യന്തര മന്ത്രി ലൂസിയന്‍ ബോഡ് പറഞ്ഞു. മൂന്നാം ദിവസവും അവസാനിക്കാതെ യുദ്ധം തുടരുമ്പോള്‍ ഇരുവശത്തും കനത്ത ആള്‍നാശം സംഭവിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ‘