ന്യൂഡൽഹി: യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ. യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യാക്കാരുടെ ആദ്യ ബാച്ച് സൂകേവാ അതിർത്തി വഴി റൊമാനിയയിൽ എത്തി. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. സുകേവിൽ നിയോഗിച്ചിട്ടുള്ള പ്രത്യേക സംഘം ഇവരെ ബുക്കാറസ്റ്റിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യുക്രൈനുമായി അതിർത്തി പങ്കിടുന്ന ഹംഗറി, പോളണ്ട്, സ്ലൊവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങൾ വഴിയാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത്. റൊമാനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റിൽ നിന്ന് എയർ ഇന്ത്യയുടെ രണ്ടുവിമാനങ്ങൾ അഞ്ഞൂറോളം ഇന്ത്യക്കാരുമായി ശനിയാഴ്ച മുംബൈയിലും ഡൽഹിയിലും എത്തും. ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽ നിന്ന് മറ്റൊരു വിമാനവും സർവ്വീസ് നടത്തും. സൗജന്യമായിട്ടായിരിക്കും പ്രത്യേക വിമാനങ്ങൾ സർവ്വീസ് നടത്തുക. കേന്ദ്ര സർക്കാരാണ് ഇതിന്റെ ചെലവ് വഹിക്കുക.
ഇന്ത്യൻ എംബസികൾ യുക്രൈൻ അതിർത്തികളിൽ ഒരുക്കിയ സഹായകേന്ദ്രങ്ങളിലേക്ക് എത്തുന്ന ഇന്ത്യക്കാർ വാഹനങ്ങളിൽ ഇന്ത്യൻ പതാകയുടെ ചിത്രം പതിക്കണമെന്നും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും അത്യാവശ്യ സാധനങ്ങളും, ലഭ്യമെങ്കിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും കൈവശം വെക്കണമെന്നുമാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. സംഘമായി വേണം സഹായകേന്ദ്രങ്ങളിലെത്താൻ. അതിർത്തി കടക്കുന്നവർ ഗൂഗിൾ അപേക്ഷാ ഫോമുകൾ പൂരിപ്പിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
വിദ്യാർത്ഥികൾ ഉൾപ്പെടെ പതിനാറായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനിൽ തുടരുന്നത്. ഇവരെ ഘട്ടംഘട്ടമായി ഒഴിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. അയൽരാജ്യങ്ങളുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിലുള്ള ഇന്ത്യക്കാരെയാണ് ആദ്യം ഒഴിപ്പിക്കുന്നത്. തുടർന്ന് മറ്റു മേഖലകളിൽ നിന്നുള്ളവരെയും ഒഴിപ്പിക്കും.

