യുക്രൈൻ സംഘർഷം; യൂറോപ്യൻ മനുഷ്യാവകാശസംഘടനയിൽ നിന്നും റഷ്യയെ പുറത്താക്കി

മോസ്‌കോ: റഷ്യയെ യൂറോപ്യൻ മനുഷ്യാവകാശസംഘടനയിൽ നിന്നും പുറത്താക്കി. റഷ്യൻ അധിനിവേശത്തെത്തുടർന്നാണ് നടപടി. 47 അംഗ കൗൺസിലാണ് റഷ്യയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. അടിയന്തര സ്വഭാവമുള്ളതാണ് പുറത്താക്കലെന്നാണ് സംഘടന വ്യക്തമാക്കുന്നത്. 1949 ൽ സ്ഥാപിതമായ സംഘടനയിൽ റഷ്യ സജീവ അംഗമായിരുന്നുവെന്നും തൊട്ടടുത്ത കാലം വരെ റഷ്യ പ്രധാനപ്പെട്ട എല്ലാ മനുഷ്യാവകാശ വിഷയങ്ങളിലും സജീവമായി പങ്കെടുത്തിരുന്നുവെന്നും പുറത്താക്കൽ സന്ദേശത്തിൽ സംഘടന വിശദമാക്കിയിട്ടുണ്ട്.

അതേസമയം, യുക്രൈനിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഭരണം അട്ടിമറിക്കാൻ വേണ്ടി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രൈൻ സൈന്യത്തോട് ആഹ്വാനം ചെയ്തു. സർക്കാരിനെ പുറത്താക്കാൻ അധികാരം പിടിച്ചെടുക്കാനാണ് വ്‌ളാഡിമിർ പുടിൻ സൈന്യത്തോട് പറഞ്ഞത്. നിലവിലെ ഭരണകൂടം ഭീകരരുടേതാണെന്നും സെലൻസ്‌കി ഭരണകൂടത്തെ പുറത്താക്കും വരെ ആക്രമണം തുടരുമെന്നും പുടിൻ അറിയിച്ചിരുന്നു.

യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. ബലാറൂസിന്റെ തലസ്ഥാനമായ മിൻസ്‌കിലേക്കാണ് പുടിൻ യുക്രൈനെ ചർച്ചയ്ക്ക് വിളിച്ചത്. വിദേശകാര്യമന്ത്രാലയത്തിന്റെയും പ്രസിഡന്റിന്റെയും പ്രതിനിധികളെ അയക്കണമെന്നായിരുന്നു റഷ്യൻ വക്താവ് ദിമ്ത്രി പെസ്‌കോവ് ആവശ്യപ്പെട്ടിരുന്നത്. യുക്രൈൻ നിഷ്പക്ഷ നിലപാടിലേക്ക് മാറണമെന്നാണ് റഷ്യ മുന്നോട്ടു വച്ച പ്രധാപ്പെട്ട ഉപാധി. റഷ്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് യുക്രൈയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.