50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സൂചന; ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ച് യുക്രൈന്‍ അംബാസിഡര്‍

കീവ്: യുക്രൈനിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതായി യുക്രൈന്‍ സൈനിക മേധാവി അറിയിച്ചു. തിരിച്ചടിയില്‍ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് സൂചന.

ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പമ്പുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുമ്പിലും നീണ്ട ക്യൂ അനുഭവപ്പെട്ടു. കീവില്‍ സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ ജനങ്ങളെല്ലാം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഒരു ദിവസം ഒരാള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്ന പരമാവധി തുക 100,000 ഹ്രീവിനിയ ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.

‘ഇന്ത്യയും റഷ്യയും തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളത്. നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ന്യൂഡല്‍ഹിയില്‍ നിന്ന് കൊണ്ട് സാധിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും പെട്ടെന്ന് റഷ്യ-യുക്രൈന്‍ പ്രസിഡന്റുമാരുമായി സംസാരിക്കണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസിഡര്‍ ഐഗോര്‍ പൊലിഖ പറഞ്ഞു.