എത്രയും പെട്ടെന്ന് തിരികെ വരൂ; യുക്രൈനിലെ വിദ്യാര്‍ത്ഥികളോട് ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കുന്നതു വരെ കാത്തു നില്‍ക്കാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് തിരികെയെത്താന്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ കാര്യക്ഷമമാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി എംബസി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സുരക്ഷ കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം യുക്രൈന്‍ വിടണമെന്ന് എംബസി അറിയിച്ചു.

ഫെബ്രുവരി 15നാണ് ഇന്ത്യന്‍ എംബസി ആദ്യ മുന്നറിയിപ്പ് നല്‍കിയത്. സ്ഥിതിഗതികള്‍ രൂക്ഷമാവുന്നതിനാല്‍ യുക്രൈനില്‍ താമസിക്കുന്നത് അനിവാര്യമല്ലെന്ന് കരുതുന്ന ഇന്ത്യക്കാരും വിദ്യാര്‍ത്ഥികളും താല്‍ക്കാലികമായി യുക്രൈന്‍ വിടണമെന്ന് ഫെബ്രുവരി 20നും എംബസി നിര്‍ദേശം നല്‍കിയിരുന്നു. ഇത് മൂന്നാം തവണയാണ് കീവിലെ ഇന്ത്യന്‍ എംബസി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.