യുക്രൈനിലെ കിഴക്കന്‍ മേഖലകളെ സ്വതന്ത്രമാക്കിയ റഷ്യന്‍ നടപടിക്കെതിരെ അമേരിക്ക

യുക്രൈനിലെ ഡോന്റ്റസ്‌ക്, ലുഗാന്‍സ്‌ക് എന്നീ കിഴക്കന്‍ മേഖലകളെ സ്വതന്ത്ര പ്രവിശ്യകളായി പ്രഖ്യാപിച്ച റഷ്യന്‍ നടപടിക്കെതിരെ അമേരിക്ക. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അടിയന്തരയോഗം ചേരുകയാണ്.

2014 മുതല്‍ റഷ്യയുടെ പിന്തുണയില്‍ യുക്രൈനെതിരെ നില്‍ക്കുന്ന പ്രദേശങ്ങളാണ് ഡോന്റ്‌റസ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും. രണ്ട് മേഖലകളുടെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുന്നതില്‍ തീരുമാനമെടുത്തിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ സമാധാന ചര്‍ച്ചകളെ ബാധിക്കുന്ന നടപടിയാണ് പുടിന്റേത്.

അതേസമയം, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് പുടിന്‍ നടത്തിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. റഷ്യയുടെ ഇപ്പോഴത്തെ നീക്കം തങ്ങള്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ ഉപരോധം ഏര്‍പ്പെടുത്തിയുള്ള നടപടി.